Month: July 2014

ആവനാഴിയിലെ നാരായങ്ങൾ

 

 images (2)
ആവനാഴിയിലെ നാരായങ്ങൾ 
പികെഗോപി 
 
എഴുതാനച്ഛൻ തന്ന 
നാരായമെടുക്കുമ്പോൾ  
മിഴിനീർക്കുടം പൊട്ടിയൊഴുകും സീതാദുഃഖം 
 
അതിൽ നിന്നൊരുതുള്ളി 
വാർന്നു വീണെഴുത്തോല 
നനയാൻ തുടങ്ങുമ്പോളക്ഷരം പിറക്കുന്നു.
 
ജപിച്ചു ശുദ്ധം ചെയ്ത 
കാഞ്ഞിരത്തില തിന്നു 
വിശപ്പു മാറ്റാനൂഴിയുള്ളിനോടരുളുന്നു.
 
വഴിക്കു മുന്നിൽ കണ്ട 
കാന്താരദുർഗ്ഗത്തിന്റെ –
യകത്തു തേങ്ങുന്നവരെത്രയെന്നറിഞ്ഞീല !
 
കിളിക്കു മാത്രം തൂവൽ 
വിരിച്ചു പറന്നെത്തി –
പ്പഠിച്ചു ചൊല്ലാനാത്മരാമദർശനപ്പാട്ട് . 
 
വിളക്കു കൊളുത്തട്ടെ ,
സന്ധ്യയാവുന്നൂ മുന്നി-
ലിരുട്ടു വ്യാപിക്കും മുമ്പെഴുത്തു തുടങ്ങട്ടെ.
 
കടുത്ത കാറും കോളു –
മിടിച്ചുകുത്തിപ്പെയ്യും 
മഴയ്ക്കു മുന്നിൽ വാക്ക് ദിക്കുകൾ ചുവപ്പിക്കേ 
 
ഉറക്കെച്ചൊല്ലാനെന്റെ 
ജീവിത ‘ച്ചക്കാ’ ട്ടിയ 
ചരിത്രപ്രപഞ്ചത്തെ വണങ്ങുമാത്മായനം. 
 
മുനിഞ്ഞു കത്തും ദീപ –
ധ്യാനത്തിൽ വായിക്കയാ –
ണനന്തജന്മങ്ങളിൽ വിരിഞ്ഞ നാരായണം.
 
കുടിച്ച കടൽക്കയ്പ്പു 
കടഞ്ഞു സ്വരൂപിക്കു –
മൊരിറ്റു ദയാമൃതമാവനാഴിയിൽ കാത്തു 
മനുഷ്യമോക്ഷത്തിന്റെ 
കാവ്യപർവ്വത്തിൽ സ്വയ –
മെഴുത്തായ് , എഴുത്തച്ഛനെന്നിലും  ജ്വലിക്കുന്നു..
———————————————
Advertisement

അമ്മച്ചോറ്

images (1)

കവിത 
പികെഗോപി 
 
അമ്മച്ചോറ് 

 

 
പിന്നെയും കാലത്തിന്റെ 
കർമ്മഭൂപടങ്ങളിൽ 
തങ്കനൂപുരം കെട്ടി സ്വപ്നങ്ങളൂഞ്ഞാലാടും 
 
തിങ്കളും ഞാനും ചേർന്നു 
മണ്‍കുടിൽ മുറ്റങ്ങളിൽ 
മംഗലളാരവം ചേർത്തു പൂവിളിപ്പൊലി പാടും 
 
കണ്ണുനീർ വറ്റിച്ചുപ്പു 
ചേർക്കുന്ന കഞ്ഞിക്കുള്ളി –
ലെന്നുമുണ്ടോണപ്പൊട്ടനിറങ്ങും നിഴൽച്ചിത്രം 
 
സ്നേഹനീതി തൻ തൂശ-
നിലയിൽ വിളമ്പുക 
നാലുവറ്റെങ്കിൽ നാലുവറ്റെന്റെയമ്മക്കൈയാൽ..!! 
———————————–

അലയാഴിയുടെ പ്രവചനങ്ങൾ

 

കവിത 
 
images
പി.കെ.ഗോപി 
 
കനലനക്കം 
ഘനീഭൂതമാകുമീ 
ഹൃദയരോഷം മരിച്ച ജന്മങ്ങളിൽ 
പിറവി കൊള്ളില്ല 
നാരായ സൂര്യന്റെ 
കിരണഭൂപാളരാമായണത്തുടി .
 
വഴിനടത്തം 
മലീമസമാകുമീ 
നഗരഘോഷം തിമിർത്ത തീരങ്ങളിൽ 
ചിറകു നീർത്തില്ല 
സായന്തനക്കിളി 
അരുണശോഭതന്നാകാശശാഖയിൽ 
 
വിഷകണങ്ങൾ 
മഹാമാരി പെയ്യുമീ 
ഹരിതഗർഭത്തിലൊന്നിലും വേരുകൾ 
പിറവിമന്ത്രങ്ങ –
ളുച്ചരിക്കില്ലെന്നു 
നിലവിളിക്കുയിൽ പാടുന്നു പിന്നെയും.
 
നരബലിപ്പത്ര-
മൊപ്പിട്ടുകൈകൊടു –
ത്തുടലിലുന്മാദ  സൗഹൃദാലിംഗനം 
തുടരുവോർ വാഴു –
മന്ധകാരങ്ങളിൽ 
പുലരുകില്ലാത്മശാന്തി പ്രവാചകം!
 
 നരകവാതിലിൽ 
നക്ഷത്രസൂചക –
ത്തിരിയുമായ്‌ ദ്വാരപാലകപ്പൊയ്മുഖം 
മിഴി തുറക്കില്ല-
നന്തസ്വപ്‌നങ്ങൾത –
ന്നനുഭവത്താളതാണ്ഡവജ്ജ്വാലയായ് 
 
ഒരു ദിവസമേ 
ജീവിച്ചതെങ്കിലും 
പ്രണയസാരസ്സമുദ്രത്തിനുള്ളിലെ 
പവിഴവും മുത്തു-
മെത്രയുണ്ടെന്നു നി-
ന്നകവെളിച്ചത്തിലോർമ്മിച്ചെടുക്കുക!
 ————————————————–